കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദ, ആഭിചാര നിരോധന നിയമം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പര്യാപ്തമല്ലെന്ന് കോടതി പറഞ്ഞു. നിയമനിര്‍മ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതില്‍ കൂടുതല്‍ വിശദീകരണത്തോടെ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കെടി തോമസ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തിലാണ്

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദ്ദേശം. നിയമ നിര്‍മാണത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം ഫയല്‍ ചെയ്ത ഹര്‍ജിയാണ് പരിഗണിച്ചത്. ഇത്തരമൊരു നിയമ നിര്‍മാണം ആവശ്യമാണെന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് കെ.ടി തോമസ് കമ്മിഷന്‍ 2019-ല്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.

വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നിയമ നിര്‍മാണം ആവശ്യമാണെന്ന കെ.ടി. തോമസ് കമീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ 50വര്‍ഷത്തിനിടെ കേരളത്തില്‍ കാണാതായവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രവാദവും ആഭിചാരവുമടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കുന്നതും ചെയ്യുന്നതും കുറ്റകൃത്യമായി കണക്കാക്കി ശിക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കേരള യുക്തി വാദി സംഘം സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കല്‍ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്‌കാര കമ്മീഷന്‍ 2021 ല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ദുര്‍മന്ത്രവാദവും കൂടോത്രവും നടത്തുന്നവര്‍ക്ക് ഇത് പ്രകാരം ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ആപത്തുകളുണ്ടാക്കാത്ത മതപരമായ ആചാരങ്ങളെ കരട് നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശകള്‍ കൈമാറിയത്. എന്നാല്‍, സര്‍ക്കാരിന് ഇപ്പോള്‍ നിയമനിര്‍മ്മാണത്തില്‍ താല്‍പര്യമില്ല.

അനാചാരങ്ങള്‍ തുടരുമ്പോള്‍ നിയമനിര്‍മാണം വേണ്ടെന്ന നിലപാട് അന്ധവിശ്വാസങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാകും എന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. നിയമനിര്‍മ്മാണം നിയമനിര്‍മ്മാണ സഭയുടെ ഉത്തരവാദിത്വം ആണെങ്കിലും ചില സാഹചര്യങ്ങളില്‍ ജുഡീഷ്യറിക്ക് ഇടപെടാന്‍ സാധിക്കും എന്നും കോടതി നിരീക്ഷിച്ചു. ഇലന്തൂര്‍ നരബലിയുടെയും അനുബന്ധ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ 2022 ല്‍ ആണ് കേരള യുക്തിവാദി സംഘം, ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.