കൊച്ചി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പി വി അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ എന്നും വിമര്‍ശിച്ചു.

അന്‍വറിനെതിരെ തെളിവുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചു എന്ന സര്‍ക്കാര്‍ വാദം കോടതി മുഖവിലക്കെടുത്തില്ല. തെളിവുകള്‍ നിങ്ങളല്ലേ കണ്ടുപിടിക്കേണ്ടതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഫോണ്‍ ചോര്‍ത്തലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഐ പി എസ് ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് ജനപ്രതിനിധിയായിരുന്ന ഒരാള്‍ വാര്‍ത്താസമ്മേളനം നടത്തി പറയുന്നു. സമാന്തര ഭരണസംവിധാനമാകാന്‍ ആരെയും അനുവദിച്ചുകൂടെന്നും കോടതി പരാമര്‍ശിച്ചു. ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ അന്‍വറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അന്‍വറിനെതിരായ ആരോപണത്തില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അന്‍വറിനെതിരെ ഒരു സ്വകാര്യ വ്യക്തിയാണ് പരാതി നല്‍കിയിരുന്നത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, കേസില്‍, കൂടുതല്‍ അന്വേഷണം ഉണ്ടായേക്കും.