കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഹൈക്കോടതി. കേസില്‍ പ്രതികളായ ഒരാള്‍ പോലും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് കോടതി ഉറപ്പ് നല്‍കി. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക പരാമര്‍ശം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. അന്വേഷണത്തിന്റെ ഓരോ ഘട്ടവും കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും അതീവ സങ്കീര്‍ണ്ണമായ കേസാണിതെന്നും കോടതി നിരീക്ഷിച്ചു.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:

ഇതൊരു അസാധാരണമായ കേസാണ്. മികച്ച രീതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ എസ്‌ഐടിക്ക് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട്. 90 ദിവസം പിന്നിട്ടതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം (Statutory Bail) ലഭിച്ചു എന്നത് അന്വേഷണത്തിന്റെ പരാജയമല്ല. ജാമ്യം കിട്ടിയതുകൊണ്ട് പ്രതികള്‍ രക്ഷപ്പെടുമെന്ന ആശങ്ക വേണ്ട.അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി കൃത്യമായി പരിശോധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

നിയമസഭയില്‍ പ്രതിപക്ഷം ഉള്‍പ്പെടെ സര്‍ക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ നിന്ന് എസ്‌ഐടിക്ക് അനുകൂലമായ നിലപാടുണ്ടായിരിക്കുന്നത്. കോടതിയുടെ ഈ ശക്തമായ പിന്തുണ അന്വേഷണ സംഘത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.