ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദമായ ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളില്ല. എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. സെപ്റ്റംബർ 12 ആണ് പുതിയ തീയതി. അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച് ഹർജി മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഉൾപ്പെടെയുള്ള ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇന്നു ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സർക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. തുടർന്നു സെപ്റ്റംബറിലേക്കു മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ആറ് വർഷത്തിനിടെ നാല് ബെഞ്ചുകൾക്ക് മുൻപാകെ പല തവണ കേസ് ലിസ്റ്റ് ചെയ്തിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. 32 തവണയാണ് കേസ് സുപ്രിംകോടതിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിനുമുമ്പ് കേസ് ലിസ്റ്റ്‌ചെയ്തിരുന്ന ബെഞ്ചിൽനിന്ന് ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതിനെത്തുടർന്നാണ് വിഷയം പുതിയ ബെഞ്ചിലെത്തിയത്.

എന്താണ് ലാവലിൻ കേസ്?

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.

നാല് മന്ത്രിസഭ അഞ്ച് വൈദ്യുത മന്ത്രിമരാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്. 1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.

പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ലാവ്ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്ലിൻ വന്നത്. അതും ടെൻഡറില്ലാതെയാണ് കൊടുത്തത്. 1997 ഫെബ്രുവരി 10നാണ് കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി കാട്ടിയത്. ലാവ്ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.