പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേറ്റ് 90 ശതമാനം വൈകല്യമുണ്ടായ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പ്രക്കാനം കുട്ടിപ്ലാക്കൽ അഖിൽ കെ.ബോബിക്കാണ് വൻ തുക നഷ്ടപരിഹാരം നൽകേണ്ടത്. ത്തനംതിട്ട മോട്ടർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി ജി.പി.ജയകൃഷ്ണനാണ് 1,58,76,192 രൂപ നഷ്ടപരിഹാരം നൽകാൻ നാഷനൽ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടത്.

2017 ജൂലൈ 25ന് ഇലന്തൂർ ഗണപതി അമ്പലത്തിനു സമീപമായിരുന്നു അഖിലിന്റെ ജീവിതം പാടെ തകർത്ത അപകടം. അഖിൽ ഓടിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അഖിലിന് അപകടത്തിൽ 90 ശതമാനം സ്ഥിരം വൈകല്യം ഉണ്ടായി.

വിദേശത്തു ജോലി ചെയ്തിരുന്ന അഖിൽ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് ജീവിതം തകർത്ത അകടമുണ്ടായത്. നട്ടെല്ലിനും മറ്റും സംഭവിച്ച ഗുരുതരമായ പരുക്കാണ് വൈകല്യത്തിന് കാരണമായത്. അപകടത്തിൽ തനിക്ക് 90 ശതമാനം സ്ഥിരം വൈകല്യം ഉണ്ടായതായി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും അഖിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. അപകടം നടക്കുമ്പോൾ 24 വയസ്സായിരുന്നു അഖിലിന്.

കോടതി ഉത്തരവ് പ്രകാരം 1,02,49,444 രൂപ കേസ് ഫയൽ ചെയ്ത 2018 മാർച്ച് 14 മുതൽ നാളിതു വരെയുള്ള 9 ശതമാനം പലിശയും കോടതിച്ചെലവായ 6,17, 333 രൂപയും സഹിതം 1,58,76,192 രൂപ ഇൻഷുറൻസ് കമ്പനി നൽകണം. അഡ്വ.എൻ.ബാബു വർഗീസാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്.

കേസിൽ എതിർകക്ഷിയായ നാഷനൽ ഇൻഷുറൻസ് കമ്പനി പത്തനംതിട്ട ബ്രാഞ്ചിൽനിന്നു നഷ്ടപരിഹാരത്തുക ഒരു മാസത്തിനുള്ളിൽ ഹർജിക്കാരനു നൽകാനും കോടതി നിർദേശിച്ചു. ബൈക്ക് അപകടത്തിൽ പരുക്കേറ്റ സംഭവങ്ങളിൽ സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇതെന്നാണ് വിവരം.