കൊച്ചി: റോഡ് അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും അത് സൃഷ്ടിക്കുന്നതാണെന്നും ഹൈക്കോടതി. റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഒരോ റോഡ് അപകടങ്ങളിലും നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങള്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യുകയും സഹജീവികളുടെ ജീവന്‍ സംരക്ഷിക്കുകയും വേണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ഈ നിരീക്ഷണം. കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി.ജെ.ജോസിന്റെ ജാമ്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഇത്തരമൊരു സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസറോടാണ് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളില്‍ ബന്ധപ്പെട്ട കോടതിയിലേയ്ക്ക് കേസ് കൈമാറണം. അതിനുശേഷം മൂന്ന് മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. ആ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഉറപ്പാക്കണം- കോടതി നിര്‍ദേശിച്ചു.

ഇത്തരമൊരു കേസില്‍ കോടതിയുടെ ഉത്തരവ് സമൂഹത്തിനൊരു സന്ദേശമായി മാറേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനാല്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ്. പോലീസ് ബ്ലോക്ക് ചെയ്തിരുന്നറോഡിലേക്കാണ് ലോറി ഓടിച്ചുകയറ്റി അവിടെ ഉറങ്ങിക്കിടന്നിരുന്നനിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയത്.

അപകടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന്ഉറപ്പാക്കേണ്ടത് നീതിന്യായസംവിധാനങ്ങളുടെയും ചുമതലയാണ്. നാട്ടികയില്‍ നടന്നഅപകടം എല്ലാവരുടെയും മനസ്സിനെയും ഉലച്ച സംഭവമാണ്. മദ്യപിച്ച് ലക്കുകെട്ട ഹര്‍ജിക്കാരന്‍ വാഹനം ഓടിക്കാന്‍ കഴിയാത്തഅവസ്ഥയിലായിരുന്നു. അതിനാല്‍ കേസില്‍ രണ്ടാം പ്രതിയാണ്. അപകടമായിരുന്നുവെന്നും അതിനാല്‍ നരഹത്യയുള്‍പ്പടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഇന്ത്യയില്‍ വര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ വാഹനാപകടത്തില്‍ മരിക്കുന്നുണ്ടെന്നും അപകടങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗങ്ങളില്‍ മുഖം മറച്ചിരിക്കേണ്ട സ്ഥിതിയാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞതും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.