ന്യൂഡല്‍ഹി: ഭര്‍തൃബലാത്സംഗം വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും നിര്‍ണായക ഇടപെടല്‍. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇക്കാര്യത്തില്‍ കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാള്‍ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയില്ല.

ഒരു ദാമ്പത്യത്തില്‍, പങ്കാളിയില്‍ നിന്ന് ലൈംഗികബന്ധം പ്രതീക്ഷിക്കും. എന്നാല്‍ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ല. വിഷയത്തില്‍ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നും കേന്ദ്രം വാദിച്ചു.

ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നല്‍കുന്ന നിയമനടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് 2005-ലെ ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിലുള്ളതായും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു.