പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് ഏഴു വർഷം കഠിനതടവും 65000 രൂപ പിഴയും. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ), ജഡ്ജി ജയകുമാർ ജോൺ, തണ്ണിത്തോട് തൂമ്പാക്കുളം തൈപ്പറമ്പിൽ പ്രകാശി (43)നെയാണ് ശിക്ഷിച്ചത്. ശിക്ഷ പ്രത്യേകം അനുഭവിക്കണം.

പോക്സോ നിയമത്തിലെ വകുപ്പ് 7 പ്രകാരം 4 വർഷവും 40000 രൂപയും, ഐ പി സി 457 പ്രകാരം 3 വർഷവും 25000 രൂപയും കഠിന തടവും പിഴയും ശിക്ഷിച്ച് ഉത്തരവായത് പിഴയടച്ചില്ലെങ്കിൽ 5 മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം.

ഈവർഷം ജനുവരി ഒന്നിനാണ് സംഭവം. കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, ലൈംഗിക അതിക്രമം കാട്ടിയതിന് തണ്ണിത്തോട് എസ് ഐ ആയിരുന്ന ആർ മനോജ്കുമാർ ആണ് കേസ് എടുത്തതും, തുടർന്ന് അന്വേഷണം നടത്തി ജനുവരി 27 ന് കുറ്റപത്രം സമർപ്പിച്ചതും. എ എസ് ഐ ദിലീപ്ഖാനും കേസിന്റെ അന്വേഷണത്തിൽ പങ്കെടുത്തു.

സംഭവദിവസം തന്നെ പ്രതി അറസ്റ്റിലായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്സൺ മാത്യൂസ് ഹാജരായി. കുറ്റകൃത്യം നടന്ന് കൃത്യം എട്ടാം മാസത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.