കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം പരിഗണിച്ച് സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്.

ക്ഷേത്രങ്ങൾ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം ഡിവിഷൻ ബെഞ്ച് പൂർണമായും റദ്ദാക്കി. സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യവാങ്മൂലം സമർപ്പിക്കണം. സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച്, രാത്രി 10 മുതൽ രാവിലെ 6 മണിവരെയുള്ള സമയത്ത് നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിട്ടുള്ളത് ചൂണ്ടിക്കാട്ടി.

ഈ നിരോധനം നിലനിൽക്കുമെന്നും എന്നാൽ ഓരോ ആരാധനാലയങ്ങളുടെയും സാഹചര്യം പരിഗണിച്ച് സർക്കാരിന് വെടിക്കെട്ടിന് അനുമതി നൽകാമെന്നും ജസ്റ്റിസ് എ.ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ പൂരത്തിന് വെട്ടിക്കെട്ട് നടത്താമെന്നുള്ള സുപ്രീം കോടതിയുടെ പ്രത്യേക വിധിയും കോടതി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു പരിഗണിച്ചത്.

എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാനുള്ള സിംഗിൾ ബെഞ്ച് നിർദേശവും റദ്ദാക്കിയിട്ടുണ്ട്. മരട് മരട്ടിൽ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു പരിസരവാസികൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് ഹർജിയുടെ പരിധിക്കു പുറത്തുള്ള കാര്യങ്ങളും പരിഗണിച്ചെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ചിൽ എതിർകക്ഷികൾ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ നിർദേശിച്ചു.

വെടിക്കെട്ടിന് സംസ്ഥാനത്ത് എന്തെങ്കിലും മാർഗരേഖയുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. നിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ വെടിക്കെട്ടിന് നിയന്ത്രണമുണ്ടെന്നും എന്നാലത് ക്ഷേത്രോത്സവങ്ങൾക്ക് ബാധകമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ് നേരിട്ട് ഹാജരായി. വാദം ഒരുമണിക്കൂറോളം നീണ്ടുനിന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയ്ക്ക് വെടിക്കെട്ടുകൾക്ക് നിയന്ത്രണമില്ല. എന്നാൽ, അതിനുശേഷമുള്ള വെടിക്കെട്ടുകൾക്ക് നിയന്ത്രണം വേണം. പക്ഷേ, ക്ഷേത്രോത്സവങ്ങളുടെ കാര്യത്തിൽ ഓരോന്നിനും പ്രത്യേക അപേക്ഷകൾ പരിഗണിച്ച് സർക്കാരിന് തീരുമാനമെടുക്കാം.

സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണ്ണമായും സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. ദീപാവലിക്ക് രാത്രി 10-നും 12-നും ഇടയ്ക്ക് വെടിക്കെട്ട് ആവാമെന്ന് ഇളവുകൾ നൽകി സർക്കാർ ഉത്തരവിറക്കിയതായി എ.ജി. കോടതിയെ അറിയിച്ചു.

സിംഗിൾ ബഞ്ച് ഉത്തരവിൽ അസമയം ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിനെ വ്യക്തികൾ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാനിടവരുമെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സർക്കാർ അപ്പീലിലുണ്ടായിരുന്നത്. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പുകൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹർജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും സർക്കാർ വാദിച്ചു.

ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ഉത്തരവ് ഭാഗീകമായി റദ്ദാക്കിയത്.