ന്യൂഡൽഹി: ഇന്ത്യയിൽ സ്വവർഗ്ഗ വിവാഹത്തിന് അംഗീകാരമില്ല. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. അഞ്ചംഗ ബെഞ്ചിൽ ഭൂരിപക്ഷവും സ്വവർഗ്ഗ വിവാഹത്തിന് എതിരാണ്. 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ സ്വവർഗ വിവാഹം നിയമ പരമാക്കണമെന്ന് യോജിച്ചത് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും മാത്രമാണ്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവർ എതിർത്തും വിധിയെഴുതി. നാല് വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരാണ് വെവ്വേറെ വിധികൾ പ്രസ്താവിച്ചത്. ബെഞ്ചിലുണ്ടായിരുന്ന മറ്റൊരംഗം ജസ്റ്റിസ് ഹിമ കോലിയാണ്. വിഷയത്തിൽ ഏതു പരിധിവരെ പോകണമെന്നതിൽ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

നഗരങ്ങളിലെ വരേണ്യ വർഗ്ഗത്തിൽപ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്ന് സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് നേരത്തെ കേന്ദ്രസർക്കാർ വാദിച്ചിരുന്നു. എന്നാൽ നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യവർഗമാണെന്ന് പറയാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ നഗരത്തിലും വരേണ്യ ഇടങ്ങളിലും മാത്രമേ ഉള്ളൂ എന്ന് ചിത്രീകരിക്കുന്നത് അവരെ മായ്ച്ചുകളയലാണെന്നും വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജാതിയോ വർഗ്ഗമോ സാമൂഹിക-സാമ്പത്തിക നിലയോ പരിഗണിക്കാതെതന്നെ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവർ ഉണ്ടാകാം. വിവാഹം സ്ഥിരവും മാറ്റവുമില്ലാത്തതുമായ ഒരു സ്ഥാപനമാണെന്ന് പ്രസ്താവിക്കുന്നത് തെറ്റാണ്. നിയമനിർമ്മാണങ്ങളിലൂടെ വിവാഹത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

നിയമനിർമ്മാണത്തിലേക്ക് കോടതി കടന്നുകയറേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. കോടതികൾക്ക് നിയമം നിർമ്മിക്കാൻ കഴിയില്ലെങ്കിലും നിയമം നടപ്പിലാക്കാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ലൈംഗികതയുടെ അടിസ്ഥാനത്തിൽ സ്വവർഗപ്രേമികളോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിച്ചു.

സ്‌പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു സർക്കാരിന്റെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാൻ, കുടുംബം ഉപേക്ഷിച്ചതോടെ തെരുവിൽ ഭിക്ഷ യാചിക്കേണ്ടിവന്ന സാഹചര്യം സ്വന്തം ജീവിതത്തിലുണ്ടെന്നു ഹർജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടിയിരുന്നു.

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹർജിക്കാർക്കുവേണ്ടി വാദിച്ചത്. സ്വവർഗ വിവാഹത്തിനു സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചു.

2023 ഏപ്രിൽ 18 മുതൽ മെയ്‌ 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദം കേട്ടത്. 1954ലെ സ്‌പെഷൽ മാരേജ് ആക്ടിലെ നാലാം വകുപ്പു പ്രകാരം 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹർജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നാണ് ഹർജിക്കാരുടെ വാദം.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിൻതുടർച്ചാവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങൽ,ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസം നേരിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ വിവാഹത്തിന്റെ പേരിൽ നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

1954ലെ സ്‌പെഷൽ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയിൽ സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത കോടതി പരിശോധിച്ചിട്ടില്ല.