- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂട്ടി കിടന്ന വീട് കണ്ണിലുടക്കി; ആരും കാണാതെ പുലർച്ചെയെത്തി സ്വർണാഭരണങ്ങൾ കവർന്ന് മുങ്ങൽ; കൊല്ലം സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ഇരവിപുരം വടക്കേവിള വില്ലേജിൽ അയത്തിൽ പുതുവിള വീട്ടിൽ നജുമുദ്ദീൻ എന്ന നജീം (53) ആണ് പുന്നപ്ര പോലീസിന്റെ പിടിയിലായത്. ഒക്ടോബർ 28ന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്.
അഞ്ചാം വാർഡിലെ ഒരു വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതി, അലമാരയിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാം തൂക്കമുള്ള സ്വർണ മാലയും ഒരു ഗ്രാം സ്വർണത്തകിടും കവരുകയായിരുന്നു. സാങ്കേതിക വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നജുമുദ്ദീനെ പിടികൂടിയത്.
വടക്കാഞ്ചേരി, അന്തിക്കാട്, കോട്ടയം വെസ്റ്റ്, പഴയന്നൂർ, കരുനാഗപ്പള്ളി, ഇരവിപുരം, ശൂരനാട്, വീയപുരം, കുറത്തികാട്, കായംകുളം ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
പുന്നപ്ര ഇൻസ്പെക്ടർ മഞ്ജുദാസ്, എസ്ഐ രതീഷ് പി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ്, ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നജുമുദ്ദീനെ റിമാൻഡ് ചെയ്തു.




