തിരുവനന്തപുരം: കാലവര്‍ഷം തുടങ്ങി നാല് ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 108.68 കോടി രൂപയുടെ കൃഷി നാശം. ആകെ 4453.71 ഹെക്ടര്‍ കൃഷി നശിച്ചു. 25,729 കര്‍ഷകരുടെ വിളകള്‍ക്കാണു നാശം നേരിട്ടത്. ജില്ലകളില്‍ മലപ്പുറത്താണ് കൂടുതല്‍ കൃഷി നാശം 2636.74 ഹെക്ടര്‍. കുറവ് ഇടുക്കിയില്‍ 8.69 ഹെക്ടര്‍. വെള്ളി മുതല്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടു വരെയുള്ള കൃഷി വകുപ്പിന്റെ കണക്കാണിത്. വാഴയാണ് കൂടുതലും നശിച്ചത്.

മരച്ചീനി, നെല്ല്, പച്ചക്കറി, ഏലം, ഇഞ്ചി, കുരുമുളക്, റബര്‍, വെറ്റില എന്നിവയും നശിച്ചു. ഓണ സീസണ്‍ പ്രതീക്ഷിച്ച് പച്ചക്കറിക്കൃഷി ചെയ്യുന്നവര്‍ക്കും ശീതകാല പച്ചക്കറിക്കൃഷി ഇറക്കിയവര്‍ക്കും മഴ തിരിച്ചടിയായി.

കൃഷിനാശം സംബന്ധിച്ച് വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ വഴിയുള്ള അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കൃഷി വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടായേക്കും.

അതേസമയം പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചവരുടെ നഷ്ടപരിഹാര കുടിശിക കഴിഞ്ഞ നാലു വര്‍ഷമായി കൃഷി വകുപ്പ് വിതരണം ചെയ്തിട്ടില്ല. 2021 ഒക്ടോബര്‍ 10 വരെയുള്ള നഷ്ടപരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. കുടിശികയായി 57 കോടി രൂപ നല്‍കാനുണ്ട്. ഈ തുക എന്നു വിതരണം ചെയ്യുമെന്ന് ഇപ്പോഴും നിശ്ചയമില്ല. കുടിശിക എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ധനവകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്നു കൃഷി വകുപ്പ് അറിയിച്ചു.