തിരുവനന്തപുരം: കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കവേ നെയ്യാറില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ 15കാരൻ മുങ്ങിമരിച്ചു. പൂവച്ചല്‍ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടില്‍ ഷാജിയുടെയും ആശയുടെയും മകന്‍ ആഷ് വിന്‍ ഷാജി (15)യാണ് മരിച്ചത്. കാട്ടാക്കട പ്ലാവൂര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. നെയ്യാറിലെ ചായ്ക്കുളം മൂഴിക്കല്‍ കടവില്‍ ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെയാണ് സംഭവം.

കളിക്കുന്നതിനിടയിൽ പന്ത് പുഴയിലേക്ക് വീഴുകയായിരുന്നു. പന്ത് എടുക്കാൻ വേണ്ടി പുഴയിലിറങ്ങിയ ആഷ് വിൻ ഷാജിയെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടൻതന്നെ വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആഷ് വിൻ ഷാജി, സഹോദരി: ആഷ് മിന്‍ ഷാജി.