പാലക്കാട്: ഓണവിപണിയിലേക്കുള്ള മായം കലര്‍ന്ന ഭക്ഷണസാധനങ്ങളുടെ വരവ് തടയാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അതിര്‍ത്തികളില്‍ കടുത്ത പരിശോധന ആരംഭിച്ചു. ഞായറാഴ്ച രാവിലെ ആറു മണി മുതല്‍ മീനാക്ഷിപുരവും വാളയാറും ചെക്ക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടി, പലഹാരം, ശര്‍ക്കര വരട്ടി, ഇന്‍സ്റ്റന്റ് പായസം മിശ്രിതങ്ങള്‍, പാല് എന്നിവയാണ് പ്രധാന പരിശോധനക്ക് വിധേയമാക്കുന്നത്. ഓണം കഴിയുന്നതുവരെ 24 മണിക്കൂറും പരിശോധന തുടരും. മീനാക്ഷിപുരത്ത് പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ സംഘവും വാളയാറില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള സംഘങ്ങളും പരിശോധന നടത്തും. മൊബൈല്‍ ലാബ് സൗകര്യവും പരിശോധനയ്ക്കായി ഉപയോഗിക്കുന്നു.

കാറ്ററിങ് യൂണിറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പ്രത്യേക സ്‌ക്വാഡ് പരിശോധന ശക്തമാക്കി. വ്യാജ വെളിച്ചെണ്ണ വ്യാപനം തടയാന്‍ നിര്‍മ്മാണ യൂണിറ്റുകള്‍, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തുന്നു. പൊതുജന ബോധവല്‍ക്കരണത്തിനായി മൊബൈല്‍ ലാബ് വഴിയുള്ള ദിവസേനാ പ്രദര്‍ശനവും നടത്തപ്പെടും. ഷവര്‍മ, എണ്ണക്കടികള്‍ തുടങ്ങിയ ഹോട്ടല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക ഈവനിങ് സ്‌ക്വാഡും സജീവമാണ്.