ആലപ്പുഴ: റേഷനരിയും ഗോതമ്പും കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. തൊണ്ടൻകുളങ്ങര തയ്യിൽ വീട്ടിൽ ജിനുവിനെ (52) ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഇൻസ്പെക്ടർ എം.കെ. രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 3500 കിലോഗ്രാം റേഷനരിയും 85 കിലോഗ്രാം ഗോതമ്പും പുന്നമടയിൽ നിന്ന് പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി ധാന്യങ്ങൾ വാഹനത്തിൽ കൊണ്ടുപോകുമ്പോഴായിരുന്നു അറസ്റ്റ്.

അരിയും ഗോതമ്പും കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന്, പ്രതി പുന്നമടയിൽ വാടകയ്ക്കെടുത്ത മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അരി നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന നിരവധി പ്ലാസ്റ്റിക് ചാക്കുകൾ, ഇലക്ട്രോണിക് ത്രാസ്, ചാക്ക് തയ്ക്കാനുള്ള മെഷീൻ, നൂൽ, അളവുപാത്രം എന്നിവയും കണ്ടെടുത്തു. റേഷൻ ധാന്യങ്ങൾ എവിടെ നിന്നാണ് ശേഖരിച്ചതെന്നും ആർക്കാണ് വിറ്റിരുന്നതെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.