തിരുവനന്തപുരം: പതിനേഴുകാരി നൽകിയ ക്വട്ടേഷനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തന്നെ നിരന്തരം ശല്യം ചെയ്തുവെന്ന് ആരോപിച്ചാണ് പെൺകുട്ടി യുവാവിനെതിരെ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് അറിയിച്ചു. അഴീക്കോട് സ്വദേശി റഹീമിനാണ് മർദ്ദനമേറ്റത്. തിരുവല്ലം പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം എത്തിയ നാലംഗ സംഘം റഹീമിനെ പിടികൂടി ജഡ്ജിക്കുന്നിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ റഹീമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

റഹീം കുറച്ചുകാലമായി പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായും ഇതിൽ പ്രകോപിതയായാണ് ക്വട്ടേഷൻ നൽകിയതെന്നും പോലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് തിരുവല്ലം പോലീസ് അറിയിച്ചു.