കണ്ണൂര്‍ : കനത്ത മഴയ്ക്കും, ചുഴലി കാറ്റിനുമിടെ അഞ്ച് പശുക്കള്‍ ഷോക്കേറ്റ് ചത്തത് കണ്ണൂരിലെ ക്ഷീരകര്‍ഷകയുടെ ഉപജീവന മാര്‍ഗം മുട്ടിച്ചു. ചപ്പാരപ്പടവ് എടക്കോം കണാരന്‍ വയലില്‍ ചെറുവക്കോടന്‍ സ്വദേശിനി ശ്യാമളയുടെ പശുക്കളാണ് ഷോക്കേറ്റ് ചത്തത്.

ആലയിലേക്ക് വൈദ്യുതി എടുക്കുന്ന വയര്‍ കാറ്റില്‍ തകര ഷീറ്റില്‍ തട്ടി വൈദ്യുതിയേറ്റതെന്നാണ് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

കേബിള്‍ ഷോര്‍ട്ടായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു. തന്റെ ഏകജീവിതമാര്‍ഗമാണ് നഷ്ടമായതെന്ന് ശ്യാമള പറയുന്നു. മറ്റ് വരുമാന മാര്‍ഗമില്ലായിരുന്നു. പശുക്കള്‍ക്ക് പുറകെയായിരുന്നു താനും ഭര്‍ത്താവുമെന്ന് ശ്യാമള പറഞ്ഞു. പശുക്കള്‍ ഇല്ലാതായത് വലിയ തിരിച്ചടിയായി. തൊഴുത്തില്‍ നിന്ന് തനിക്കും വൈദ്യുതാഘാതമേറ്റു. മൂന്നു തവണ ഷോക്കേറ്റു. പിന്നാലെ തൊഴുത്തില്‍ നിന്ന് മാറുകയായിരുന്നുവെന്ന് ശ്യാമള പറഞ്ഞു.

56 ലിറ്റര്‍ പാല്‍ കിട്ടുന്ന രണ്ട് ജഴ്സി പശുക്കളും മൂന്ന് എച്ച് എഫ് പശുക്കളുമായിരുന്നു ഉണ്ടായിരുന്നത്. വെറ്റിനറി ഡോക്ടറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളതിനാല്‍ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ചപ്പാരപ്പടവ് പഞ്ചായത്ത് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പശുക്കളെ വെറ്റിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തി നാട്ടുകാരുടെ സഹായത്തോടെ സംസ്‌കരിച്ചു.