തൃശൂര്‍: എക്‌സൈസ് സംഘത്തിന് കിട്ടിയ രഹസ്യ അന്വേഷണത്തില്‍ പരിശോധന. എടമുട്ടം കഴിമ്പ്രത്തില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. തൃശൂര്‍ വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ നിന്നാണ് സ്പിരിറ്റ് എക്‌സൈസ് പിടികൂടിയത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 6,500 ലിറ്റര്‍ സ്പിരിറ്റ് ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി പരശുരാമന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാടകയ്ക്ക് വീട് എടുത്തിരിക്കുന്നത് തളിക്കുളം സ്വദേശിയാണ്. പോലീസ് ഇയാള്‍ക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

35 ലിറ്ററിന്റെ 197 പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടാഴ്ച്ച മുമ്പ് മലപ്പുറത്തെ സ്പിരിറ്റ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഗോവയില്‍ നിന്ന് മൈദ ചാക്കിന്റെയും, വൈക്കോലിന്റെയും മറവില്‍ ലോറിയില്‍ കടത്തികൊണ്ട് വന്ന് സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെറിയ വാഹനത്തില്‍ 4 കന്നാസ് സ്പിരിറ്റ് വിതരണത്തിന് കൊണ്ടു പോകുന്നതിനിടയിലാണ് പരശുരാമന്‍ എക്‌സൈസിന്റെ പിടിയിലായത്. പരശുരാമന്‍ കുറച്ചു നാളായി ചെന്ത്രാപ്പിന്നിയിലാണ് താമസിക്കുന്നത്.