മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയുടെ 'മലപ്പുറം' പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ പി അനില്‍കുമാര്‍. പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം.

ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂര്‍ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ എന്നും വണ്ടൂര്‍ എം എല്‍ എ ഓര്‍മ്മിപ്പിച്ചു. ഒരു നാടിനെയും ഒരു ജനതയെയും അപമാനിച്ചത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് അനില്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

എ പി അനില്‍കുമാറിന്റെ കുറിപ്പ് ഇപ്രകാരം

പ്രിയപ്പെട്ട ജലീല്‍ താങ്കളുടെ ഫേസ്ബുക്ക് വായിച്ചു. താങ്കളുടെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇവിടം ബാക്കി എല്ലാ സ്ഥലങ്ങളെയും പോലെ മനുഷ്യര്‍ അധ്വാനിച്ച് ജീവിക്കുന്ന ഒരു നാട് തന്നെയാണ്.

ഗ്രീന്‍ ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂര്‍ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ ? സാധാരണ സിനിമകളില്‍ നായകനും വില്ലനും രണ്ട് ദൗത്യങ്ങളാണ് നിര്‍വഹിക്കുന്നത് എന്നാല്‍ അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളുടെ ആരവം കണ്ട് ആദ്യം നായക വേഷം കെട്ടി പോര്‍ട്ടല്‍ തുടങ്ങി ശ്രദ്ധേയനാകാന്‍ ശ്രമിച്ചപ്പോള്‍ M V ഗോവിന്ദന്‍ വിരട്ടിയപ്പോള്‍ അത് മതിയാക്കി എന്നാല്‍ പിന്നെ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആള്‍രൂപം ആകാം എന്ന് കരുതി മിര്‍ജാഫറിന്റെ പണി എടുക്കരുത് എന്നുള്ളതാണ് വിനീതമായ ഒരു അഭ്യര്‍ത്ഥന.

ഇന്ത്യയില്‍ ഒരുപാട് സ്വര്‍ണ്ണക്കടകളുണ്ട് നിരവധി എയര്‍പോര്‍ട്ടുകളും പോര്‍ട്ടുകളുമുണ്ട്. അവിടങ്ങളിലൂടൊക്കെയും നിയമവിരുദ്ധമായ പലതും നടക്കുന്നുണ്ടാവും അതൊക്കെ ഏതെങ്കിലും സമുദായത്തിന്റെ പേരിലാണോ ചാര്‍ത്തപ്പെടുന്നത്? രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ ആയിട്ടല്ലേ കാണപ്പെടുന്നത്.

അങ്ങനെ ഒരു രാജ്യത്തെ കുറ്റകൃത്യങ്ങളോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളോ തടയുന്നതിന് വേണ്ടി നിയമം നടപ്പിലാക്കേണ്ടവര്‍ നട്ടെല്ല് വളയുകയും ഈ നിയമപാലകരോടൊപ്പം പങ്ക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും കൊള്ളമുതലിന്റെ വീതം പറ്റുകയും ചെയ്യുന്നതിന് പകരം അത് കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ തടയാവുന്നതേയുള്ളൂ എല്ലാ കള്ളക്കടത്തും. കള്ളക്കടത്ത് തടയുന്നതിന്റെ ഉത്തരവാദിത്വം മതമേലാധ്യക്ഷന്മാര്‍ക്കാണോ ?പകരം മതവിധി പറയാനാണെങ്കില്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാത്രമാക്കുന്നത് എന്തിന് ?എല്ലാ മതങ്ങളുടെയും മതമേലധ്യക്ഷന്മാര്‍ മതവിധി പറഞ്ഞ് കുറ്റകൃത്യം നിയന്ത്രിക്കട്ടെ. താങ്കള്‍ നാടിനെയും ഒരു ജനതയെയും അപമാനിച്ചത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ.