- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടമൊഴിയാതെ താമരശ്ശേരി ചുരം; ഒമ്പതാം വളവിൽ ഗ്യാസ് ലോറി 50 മീറ്റർ താഴേക്ക് പതിച്ചു; അപകടത്തിൽ പെട്ടത് മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനം
കൽപ്പറ്റ: ഒരു ദിവസം പോലും അപകടങ്ങൾക്ക് ഒഴിവ് നൽകാതെ താമരശ്ശേരി ചുരം. ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചുരത്തിൽ ഉണ്ടായത്. കഴിഞ്ഞ ദിവസം അർധരാത്രിയിലും താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ അപകടം നടന്നു.
ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. മൈസൂരുവിൽ നിന്നും ഗ്യാസ് സിലിണ്ടറുകളുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനം ചുരമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും അമ്പത് മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവർ രവികുമാർ തലയ്ക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മറിഞ്ഞ ലോറിയിൽ നിന്ന് ഡ്രൈവർ സ്വയം പുറത്തുകടന്ന് മുകളിലേക്ക് വരികയായിരുന്നു.
അപകടവിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘത്തോടൊപ്പം ഹൈവേ പൊലീസ്, അടിവാരം ഔട്ട് പോസ്റ്റ് പൊലീസ്, ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അധികൃതർ പരിശോധിച്ച് വരികയാണ്. ഡ്രൈവർ ഉറങ്ങിപോയതാണോ മറ്റ് ഏതെങ്കിലും വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെ മറിയുകയായിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. നിലവിൽ ചുരത്തിൽ പറയത്തക്ക ഗതാഗത തടസ്സങ്ങൾ ഒന്നുമില്ല.
അപകടസ്ഥലത്ത് ഗ്യാസ് സിലിണ്ടറുകൾ ചിതറി കിടക്കുകയാണ്. ഇവയിൽ നിന്ന് ഗ്യാസ് ചോരുന്നുണ്ടോ എന്ന കാര്യം ഫയർഫോഴ്സ് പരിശോധിക്കും. ഇതിന് ശേഷം മുഴുവൻ സിലിണ്ടറുകളും ഇവിടെ നിന്നുമാറ്റിയതിന് ശേഷമായിരിക്കും ലോറി താഴ്ചയിൽ നിന്ന് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുക.




