ആലപ്പുഴ: ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട സ്വദേശി ഫാസിൽ-റാസന ദമ്പതികളുടെ മകൾ ഫൈഹ ഫാസിലാണ് ബൈക്ക് ഇടിച്ചു മരിച്ചു. അമിത വേഗത്തിലെത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയത്. ഈ ബൈക്ക് പിന്നീട് നിർത്താതെ പോകുകയാണ് ഉണ്ടായത്.

യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഈരാറ്റുപേട്ടയിൽ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും നാല് വയസുകാരി മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിന് സമീപത്തുവച്ച് ബൈക്ക് അപകടമുണ്ടാകുന്നത്.

റോഡരികിലൂടെ നടക്കുകയായിരുന്ന ഫൈഹയെ അമിത വേഗതിയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും കുട്ടിയെ എത്തിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നൽകാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി. ആറരയോടെ കുട്ടി മരണപ്പെട്ടു.