പത്തനംതിട്ട: വെള്ളക്കെട്ടിലേക്ക് ബുള്ളറ്റ് ബൈക്ക് മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. നിർമ്മാണ തൊഴിലാളിയായ പീരുമേട് കാരിക്കുഴി പട്ടുമുടി കല്ലുമടയിൽ സജീവ്(34)ആണ് മരിച്ചത്.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പീരുമേട് പാമ്പനാർ ലൈഫ് ടൈം എസ്റ്റേറ്റിൽ സതീഷ്(36)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാത്രി ഏഴരയോടെ വെട്ടിപ്രം ശബരിമല ഇടത്താവളത്തിന് സമീപം റോഡിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇവർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ആംബുലൻസെത്തി റോഡിൽ കിടന്ന സതീഷിനെ ജനറൽ ആശുപത്രിയിലെത്തിച്ചു.

ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ല.ഏറെ നേരംകഴിഞ്ഞ് ബോധംവന്നപ്പോൾ കയ്യിൽ രണ്ട് മൊൈബൈൽഫോൺ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് ഒപ്പം മറ്റൊരാളുമുണ്ടായിരുന്നെന്ന വിവരം കിട്ടുന്നത്. ഈ സമയം ഫോണിലേക്ക് വന്ന വിളികളിൽ നിന്നും ഇത് ഉറപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും അപകടമുണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. ആംബുലൻസ് ഡ്രൈവർ എൽബിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് സമീപത്തെ വെള്ളക്കെട്ടിൽ സജീവ് കിടക്കുന്നത് കണ്ടത്.

കരയ്‌ക്കെടുത്ത്‌ പ്രാഥമിക ശുശ്രൂഷനൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മാണ കരാറുകരനായ സതീഷിന്റെ തൊഴിലാളിയാണ് സജീവ്. റാന്നി കേന്ദ്രീകരിച്ചാണ് ഇവർ പണികൾ നടത്തുന്നത്. ഇവിടെ നിന്ന് തൊഴിലാളികളെ വിളിക്കാനായി ആയൂരിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. മഴയെ തുടർന്ന് കണ്ണിലേക്ക് വെള്ളം കയറി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സതീഷ് പറഞ്ഞത്.

ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റി. അപകടമുണ്ടായ സ്ഥലത്ത് ഞായറാഴ്ച രാത്രിപെയ്ത മഴയിൽ കനത്തവെള്ളക്കെട്ടുണ്ടായിരുന്നു.റോഡിലെ വെള്ളം ഇറങ്ങിയതിനെ തുടർന്നാണ് ഇതുവഴി ഗതാഗതം അനുവദിച്ചത്.