തൃശൂർ: മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്ന ഭർത്താവിൽ നിന്ന് രക്ഷപ്പെട്ട് കൂട്ടുകാരിയുടെ വീട്ടിൽ താമസിച്ചിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുവ തേർ വീട്ടിൽ മനോജ് (46) ആണ് വാടാനപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സിന്ധു, മദ്യലഹരിയിൽ നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിൽ നിന്ന് വിട്ട് കൂട്ടുകാരിയുടെ വീട്ടിൽ താമസം ആരംഭിച്ചിരുന്നു. ഇതിലുള്ള വിരോധം തീർക്കാനാണ് മനോജ് ഭാര്യയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. മകളുടെ പുസ്തകങ്ങൾ എടുക്കുന്നതിനായി മകളോടൊപ്പം വീട്ടിലെത്തിയ സിന്ധുവിനെ, വീടിന് പുറത്ത് കാത്തുനിന്ന മനോജ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിൽ വാടാനപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, സബ് ഇൻസ്‌പെക്ടർമാരായ രഘു, മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് 2024 ൽ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒരു അടിപിടികേസിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.