തിരുവനന്തപുരം: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ യുവതിയുടെ കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴാനെത്തിയ മലയിൻകീഴ് സ്വദേശിയായ യുവതി ക്ഷേത്ര ദർശനം കഴിഞ്ഞ് കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. പിന്നാലെയെത്തിയ മോഷ്ടാക്കൾ യുവതിയുടെ കൈക്കുഞ്ഞിന്റെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഉടൻതന്നെ യുവതി ഫോർട്ട് പോലീസിൽ പരാതി നൽകി.

പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവർക്കും നിരവധി പിടിച്ചുപറി കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.