തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് ഭർതൃമതിയായ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃത്തല്ലൂർ സ്വദേശി സന്തോഷ് (59) അറസ്റ്റിലായി. തൃത്തല്ലൂർ ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷാണ് പിടിയിലായത്. 2021 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ, കുണ്ടുകാടുള്ള ബന്ധുവീട്ടിൽ നിന്നാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ലൈംഗികാതിക്രമ കേസിന് പുറമെ, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, ഗതാഗത തടസ്സം സൃഷ്ടിച്ച് ജാഥ നടത്തൽ തുടങ്ങിയ മൂന്ന് ക്രിമിനൽ കേസുകളിലും സന്തോഷ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.