തിരുവനന്തപുരം: ചെമ്പൂരിൽ സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ വഴക്ക് പിടിച്ചുമാറ്റാനെത്തിയ വയോധികനെ മൂന്നംഗ സംഘം അടിച്ചുകൊന്നു. ചെമ്പൂർ എതിർക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60) ആണ് കൊല്ലപ്പെട്ടത്.

സത്യരാജിന്റെ അനുജൻ മനോഹരനും കുടുംബാംഗങ്ങളും തമ്മിലുണ്ടായ സാമ്പത്തിക തർക്കം രൂക്ഷമായതോടെ നിലവിളി കേട്ടാണ് സമീപത്ത് താമസിച്ചിരുന്ന സത്യരാജ് സ്ഥലത്തെത്തിയത്. മനോഹരനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ച സത്യരാജിന് നേരെ അക്രമികൾ തിരിയുകയായിരുന്നു. ക്രൂരമായ മർദ്ദനമേറ്റ സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ജോയിയെ (32) ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. സത്യരാജിന്റെ അനുജന്റെ ഭാര്യാ സഹോദരനാണ് ജോയി. കേസിലെ മറ്റ് പ്രതികളായ ജോഷി, പിതാവ് ജോസ് എന്ന ആൽബിൻ എന്നിവരെ പിടികൂടാനായിട്ടില്ല. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാമെന്ന് പോലീസ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.