തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ കേസിൽ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1100 ഗ്രാം (1.1 കിലോ) കഞ്ചാവ് പിടിച്ചെടുത്തു.

മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ (30), കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

മുല്ലശേരി പൊയ്പ്പാറയിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ ഓട്ടോറിക്ഷയിൽ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പിടിയിലായ അബുതാഹിർക്ക് നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിൽ പങ്കുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നഗരത്തിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്നുവന്ന കഞ്ചാവ് വിതരണ ശൃംഖലയ്ക്ക് ഈ അറസ്റ്റോടെ വലിയ തിരിച്ചടിയായിരിക്കുകയാണ്.