തിരുവനന്തപുരം: തിരുവനന്തപുരത്തെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് യാത്രക്കാരിയുടെ അഞ്ചു പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്നയാളെ കണ്ടത്തി പോലിസ്. തമിഴ്‌നാട് സ്വദേശി ശ്യാം ക്രിസ്പിനെയാണ് പോലിസ് പിടികൂടിയത്. ഇയാള്‍ ഒളിപ്പിച്ചുവെച്ച ആഭരണങ്ങളും പോലിസ് കണ്ടെടുത്തു. 200ഓളം ക്യാമറകള്‍ പരിശോധിച്ച് ദിവസങ്ങള്‍ നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 25 - തീയതിയാണ് ട്രെയിനില്‍ യാത്രക്കെത്തിയ ഒരു സ്ത്രീയുടെ ബാഗില്‍ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. യുവതി പ്ലാറ്റ്‌ഫോമിലിരിക്കുമ്പോഴാണ് മോഷണം നടന്നത്. തുടര്‍ന്ന് യുവതി റെയില്‍വേ പോലിസില്‍ പരാതി നല്‍കി. ആപിഎഫിന് ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നിര്‍ണായകമായത്. നഗരത്തിലെ 200 ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിയാണ് പ്രതി.

നെടുമങ്ങാട് നിന്നും വിവാഹം കഴിച്ച പ്രതി ആ കുടുംബവുമായി അകന്ന് കഴിയുകയാണ്. മദ്യപിച്ച് കറങ്ങി നടക്കുകയാണ് പതിവ്. നെടുമങ്ങാട് വാണ്ടയിലെ ഒരു മില്ലിന് സമീപം ഒളിപ്പിച്ചുവച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പൊലസ് കണ്ടെത്തി. കേരള റെയില്‍വേ പൊലിസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.