ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ 36കാരനായ വ്യാപാരിയെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ജനുവരി 3 രാത്രിയാണ് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ യുവാവിനെ മൂന്ന് ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചത്. ഗുരുതരമായ പരുക്കേറ്റ് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശിവം ഗുപ്ത ജനുവരി 19 ന് മരണത്തിന് കീഴടങ്ങി.

വാക്കുതര്‍ക്കത്തിനൊടുവില്‍ മൂന്ന് അക്രമികള്‍ ചേര്‍ന്ന് ഗുപ്തയെ ഹെല്‍മെറ്റ് ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളും രക്തം പുരണ്ട വസ്ത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ഫൊറന്‍സിക് പരശോധയുടെയും അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഗുരുതരമായ പരുക്കേറ്റിരുന്നതിനാല്‍ മൊഴി നല്‍കാന്‍ ശിവം ഗുപ്തയ്ക്ക് സാധിച്ചിരുന്നില്ല.