വടക: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ അതിക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തില്‍ സമ്പത്താണ് (36) പിടിയിലായത്. കുട്ടികളുടെ അമ്മ പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകര പൊലീസ് ബംഗളൂരുവില്‍ നിന്നും സാഹസികമായി പിടികൂടുക ആയിരുന്നു.

12ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് മൃഗീയമായ പീഡനത്തിനിരയായത്. കുട്ടികളുടെ അമ്മയുടെ ആണ്‍ സുഹൃത്തായിരുന്നു പ്രതി സമ്പത്ത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിന്‍ യാത്രക്കിടെ പ്രതിയെ പരിചയപ്പെടുകയും തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികള്‍ പീഡനത്തിനിരയാവുകയായിരുന്നു.

യുവതി ജോലിക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നു ഉണ്ടായിരുന്നത്. ഈ സമയങ്ങളില്‍ പ്രതിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇസ്തിരിപെട്ടി കൊണ്ട് പൊള്ളിക്കുകയും മൊട്ടുസൂചി കൊണ്ട് ശരീരത്തില്‍ കുത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ മൊഴി നല്‍കി. വിവരമറിഞ്ഞ യുവതി കുട്ടികളുമായി വടകര പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു.

വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച ശേഷം ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി വടകരയിലും സമീപ പ്രദേശങ്ങളിലുമുള്ള ചില ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 16നാണ് കേസുമായി ബന്ധപ്പെട്ട പരാതി പൊലീസിന് ലഭിച്ചത്. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.