മാന്നാർ: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പോലീസ് കൈയ്യോടെ പൊക്കി. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് അറസ്റ്റിലായത്.

മാന്നാർ വലിയകുളങ്ങരയിൽ താമസിക്കുന്ന രജിത്ത് എന്ന യുവാവിനാണ് ഇവരില്‍ നിന്നും മർദനമേറ്റത്. മർദനത്തിൽ രജിത്തിന്‍റെ വലത് കാല്‍ ഒടിയുകയും മൂക്കിന്‍റെ പാലം പൊട്ടുകയും ചെയ്തു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു.

പ്രതികളിൽ ഒരാളായ ജോർജി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പവകുപ്പ് നിലവിലുണ്ട്. പ്രതിയായ തൻസീറിന്‍റെ പേരിലും മാന്നാർ പോലീസ് സ്റ്റേഷനിൽ കേസുകൾ ഉണ്ട്. രജിത്ത് ഉൾപ്പെട്ട ഒരു കേസിന്‍റെ വിവരങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.