ഇടുക്കി: പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ്(31) തൊടുപുഴ പോലീസ് പിടികൂടിയത്. 22ന് പകല്‍ ഡിഡിഇ ഓഫീസിന് സമീപത്തുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്‌കൂട്ടറില്‍ പിന്തുടര്‍ന്നെത്തിയ പ്രതി തടഞ്ഞുനിര്‍ത്തി. ദേഹത്തെന്തോ ഇരിക്കുന്നെന്ന് പറഞ്ഞ് ശരീരത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു.

പ്രതി ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഇവിടുത്തെ സ്‌കൂട്ടറിലാണ് പ്രതി വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ സമാന പരാതികള്‍ നിലവിലുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എസ് ഐ എന്‍ എസ് റോയി, പ്രബേഷന്‍ എസ് ഐ ശ്രീജിത്, സി പി ഒമാരായ മുജീബ് റഹ്‌മാന്‍, മഹേഷ്, സനൂപ്, ഷാബിന്‍, അഫ്സല്‍ ഖാന്‍, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.