- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കി; ബസ് ഡ്രൈവർക്കെതിരെയും നടപടി
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു. റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ജൂലൈ 19-ന് വൈകീട്ട് പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തിലാണ് മരുതോങ്കര മൊയിലോത്തറ സ്വദേശി അബ്ദുള്‍ ജലീലിന്റെ മകന് അബ്ദുള്‍ ജവാദ് (19) മരണപ്പെട്ടത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 11 എ.ജി 3339 എന്ന നമ്പറിലുള്ള സ്വകാര്യ ബസ്, ജവാദ് ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട്-പേരാമ്പ്ര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണിത്.
കളക്ടറേറ്റില്‍ ചേര്‍ന്ന റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. പെര്‍മിറ്റ് റദ്ദാക്കിയ നടപടിക്ക് പുറമെ അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.