അടൂര്‍: ഇരുചക്ര വാഹന ഷോറൂമിന് തീ പിടിച്ച് ഇരുപത്തഞ്ചോളം വാഹനങ്ങള്‍ കത്തി നശിച്ചു. കെ പി റോഡില്‍ കോട്ടമുകള്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടി.വി.എസിന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ആണ് തീ പിടിത്തം ഉണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ ആണ് സര്‍വീസ് സെന്ററില്‍ നിന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്സിന് സന്ദേശം ലഭിച്ചത്.

ഉടന്‍ തന്നെ പത്തനംതിട്ടയില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും സ്റ്റേഷന്‍ ഓഫീസര്‍ കെ.സി റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി എം മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നും 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടര്‍ന്നു.കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നു. ഇത് ആശങ്കയ്ക്ക് കാരണമാവുകയും ചെയ്തു. എന്നാല്‍ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.

കോട്ടണ്‍ വേസ്റ്റും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. സംഭവം പുലര്‍ച്ചെ ആയതിനാലും കെ.പി റോഡില്‍ തിരക്ക് ഇല്ലാതിരുന്നതിനാലും വന്‍ അപകടം ഒഴിവായി. കൃത്യസമയത്ത് തന്നെ ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഇവിടെ പ്രവര്‍ത്തിച്ചത്.

പന്തളം സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം. ഏഴ് വര്‍ഷമായി ഇവിടെ ടിവിഎസ്സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരികയാണ്. കെട്ടിടത്തോട് ചേര്‍ന്ന് പിന്‍വശത്തായി ഒരു താത്കാലിക ഷെഡ് നിര്‍മ്മിച്ച് വാഹനങ്ങള്‍ അതിനുള്ളില്‍ ആണ് സൂക്ഷിച്ചിരുന്നത്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും ഇവിടെ പാലിച്ചിരുന്നില്ല. മുപ്പതോളം വാഹനങ്ങള്‍ക്ക് പുറമെ കത്താന്‍ പര്യാപ്തമായ നിരവധി വസ്തുക്കളും വലിയ അളവില്‍ ഈ ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്നു ഇതും തീ ആളിപ്പടരുന്നതിന് കാരണമായി. കാരണം അറിവായിട്ടില്ല.