തിരുവനന്തപുരം: എഐ കാമറ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കാളിത്തമുണ്ടെന്ന് പി.സി.വിഷ്ണുനാഥ് ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ മകനെതിരായ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് സ്പീക്കർ അറിയിച്ചു.

മോഷ്ടിക്കാൻ കാമറ വയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്. ധനവകുപ്പിന്റെ ഉത്തരവിന് വിരുദ്ധമായാണ് വ്യവസായ വകുപ്പ് കെൽട്രോണിന് അനുമതി നൽകിയത്. സാങ്കേതിക പരിജ്ഞാനം പോലുമില്ലാത്ത എസ്ആർഐടിയെ കെൽട്രോൺ കരാർ ഏൽപ്പിച്ചു. ടെൻഡർ വ്യവസ്ഥകളെല്ലാം മറികടന്നാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. ഉപകരാർ ഏറ്റെടുത്ത മറ്റ് കമ്പനികളും അഴിമതി പ്രവർത്തിച്ചു. പ്രസാദിയോ അടക്കം ഉപകരാറെടുത്ത കമ്പനികളുമായി മുഖ്യമന്ത്രിയുടെ മകനും കുടുംബത്തിനും ബന്ധമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.