തിരുവനന്തപുരം: വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിംഗ്, തിരുവനന്തപുരം ആക്കുളത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനം ഇന്ന് സന്ദര്‍ശിച്ചു. ദക്ഷിണ വ്യോമസേനയുടെ കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ എയര്‍ ചീഫ് മാര്‍ഷലിനെ ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി.മണികണ്ഠന്‍ സ്വീകരിക്കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും ചെയ്തു.

ദക്ഷിണ മേഖലയുടെ വ്യോമ പ്രതിരോധം, ദക്ഷിണ വ്യോമസേനയുടെ പ്രാവര്‍ത്തിക തയ്യാറെടുപ്പുകള്‍, മാരിടൈം - എയര്‍ ഓപ്പറേഷനിലെ വര്‍ധിച്ച ശേഷി എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് വ്യോമസേനാ മേധാവിയോട് വിവരിച്ചു. ദക്ഷിണ ഉപദ്വീപിലുടനീളമുള്ള മാനുഷിക സഹായത്തിനും ദുരന്തനിവാരണത്തിനും, വിശ്വസനീയമായ പ്രവര്‍ത്തന രീതി നിലനിര്‍ത്തുന്നതിനും ദക്ഷിണ വ്യോമസേനയെ വ്യോമസേനാ മേധാവി അഭിനന്ദിച്ചു.

ദക്ഷിണ വ്യോമസേനയുടെ കീഴിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനുകളുടെ കമാന്‍ഡര്‍മാരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ സ്വാധീനം, കഴിവ് വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, മാനവ വിഭവ ശേഷിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുക എന്നിവയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. വിവിധ മേഖലകളില്‍ വ്യാപിക്കാന്‍ സാധ്യതയുള്ള സംഘര്‍ഷങ്ങള്‍ ആയിരിക്കും ഭാവിയിലെ ഹൈബ്രിഡ് സ്വഭാവമുള്ള യുദ്ധങ്ങള്‍ എന്ന് കമാന്‍ഡര്‍മാരുടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് വ്യോമസേനാ മേധാവി പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും നമ്മുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിനുമായി നൂതനമായ നടപടികള്‍ സ്വീകരിക്കുന്നമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശം, സൈബര്‍, ഇലക്ട്രോണിക് യുദ്ധം എന്നീ മേഖലകളിലെ ആഗോള സംഭവവികാസങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹം കമാന്‍ഡര്‍മാരോട് അഭ്യര്‍ത്ഥിച്ചു.