തിരുവനന്തപുരം: 'അക്ഷരശ്രീ' തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ പഠിതാക്കളുടെ പ്രവേശനോത്സവത്തിന്റെയും പരിശീലന ക്ലാസ്സുകളുടെയും ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.

നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക, സാമൂഹിക തുല്യത ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷൻ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'അക്ഷരശ്രീ'.

സാക്ഷരത, നാലാംതരം, ഏഴാം തരം, പത്താം തരം ഹയർസെക്കന്ററി തുല്യത ക്ലാസുകളാണ് 'അക്ഷരശ്രീ' പദ്ധതിപ്രകാരം നടത്തുന്നത്. 650 പേർ പദ്ധതിയിലൂടെ പത്താം തരം തുല്യത പാസായിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 7200 പേർക്ക് വിജയം നേടാനായി. രണ്ടാം ഘട്ടത്തിൽ പത്താംതരം തുല്യതയ്ക്ക് 400 പേർക്കും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 862 പേർക്കും സൗജന്യ പഠനം നഗരസഭ ഉറപ്പാക്കിയിട്ടുണ്ട്.

മേയർ എസ്.ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ, വി. കെ പ്രശാന്ത് എംഎ‍ൽഎ, ഡെപ്യൂട്ടി മേയർ പി. കെ രാജു, സാക്ഷരതാ മിഷൻ അഥോറിറ്റി ഡയറക്ടർ എ. ജി ഒലീന തുടങ്ങിയവരും പങ്കെടുത്തു.