കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിനിയായ ഒമ്പതു വയസുകാരി അനയയുടെ ഏഴുവയസുള്ള സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിൽ നിന്ന് മൂന്നാഴ്ച മുൻപ് സമീപത്തെ കുളത്തിൽ നീന്തൽ പരിശീലനം നടത്തിയിരുന്നു. ഇതാണ് രോഗകാരണമായ ജലസ്രോതസ്സെന്ന് ആരോഗ്യവകുപ്പ് പ്രാഥമികമായി വിലയിരുത്തുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി ആനപ്പാറയിൽ സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ഇന്നലെ മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ രോഗലക്ഷണങ്ങൾ സംശയാസ്പദമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ആരോഗ്യ വിദഗ്ദ്ധർ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമീപകാലത്തായി സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.