കൊല്ലം: കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ അദ്ധ്യാപകന്റെ ലൈംഗികാതിക്രമം. വ്യാഴാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉർദു അദ്ധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ബസിൽ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ആദ്യം മറ്റ് അദ്ധ്യാപകരോട് പരാതി പറഞ്ഞു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.ഒളിവിലുള്ള അദ്ധ്യാപകനായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

എറണാകുളം തൃപ്പൂണിത്തുറയിൽ കലോത്സവത്തിനിടെ നടന്ന പീഡനം വൻ വിവാദമായത് ഈയടുത്താണ്. കലോത്സവത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം ബൈക്കിൽ വന്ന പെൺകുട്ടിയെയാണ് അദ്ധ്യാപകനായ കിരൺ പീഡിപ്പിച്ചത്. തുടർന്ന് വിദ്യാർത്ഥിനി വിവരം സ്‌കൂളിലറിയിച്ചു. കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി സംഭവം പുറത്ത് പറയാതിരിക്കാൻ സ്‌കൂളിലെ അദ്ധ്യാപകർ സമ്മർദ്ദം ചെലുത്തി.

ഒടുവിൽ പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്ത് കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.