തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തിൽ താൻ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. പദവികൾക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നത്. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണ്. സാങ്കൽപിക ചോദ്യത്തിന് ഉത്തരമില്ല.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അനിൽ ആന്റണി പറഞ്ഞു.അതേസമയം, പുതുപ്പള്ളിയിൽ അനിൽ ആന്റണിയുടെ പേര് തള്ളാതെയായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ പേരും ചർച്ചയിലുണ്ടെന്ന് കെ.സുരേന്ദ്രൻ വിശദമാക്കി. മദ്ധ്യ മേഖലാ സെക്രട്ടറി എൻ ഹരിയുടെ പേരും സജീവമാണ്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ബിജെപി സംസ്ഥാന നേതൃത്വ യോഗം തൃശൂരിൽ ആരംഭിച്ചു.

കോർ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എൻ.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ, സെക്രട്ടറി സോബിൻ ലാൽ, മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോർകമ്മിറ്റി യോഗത്തിനും എൻ.ഡി.എ യോഗത്തിനും ശേഷം കേന്ദ്രനേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.