കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ് നൽകിയ സംഭവത്തിൽ നഴ്‌സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയതെന്നാണ് കണ്ടെത്തൽ. പരാതിയിൽ താത്ക്കാലിക നഴ്സിനെ ആശുപത്രിയിൽ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി

കൂടെ ആരുമില്ലാത്തപ്പോൾ കുട്ടിക്ക് ഇൻജക്ഷൻ നൽകിയതും വീഴ്‌ച്ചയാണെന്നും അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ നഴ്‌സിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. നഴ്‌സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ അതിനെതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ല. വീഴ്ച ആവർത്തിക്കരുതെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് രക്തം പരിശോധിക്കാനെത്തിയ ഏഴു വയസുകാരിക്കാണ് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് നൽകിയത്. കുട്ടിയുടെ അമ്മ സമീപത്തില്ലാതിരുന്ന സമയത്ത് ലാബിൽ ഇരുന്ന കുട്ടിയോട് പൂച്ച മാന്തിയതാണോയെന്നു ചോദിച്ച നഴ്‌സ് കുട്ടി അതേയെന്നു പറഞ്ഞതോടെ കൈയിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തുവെന്നാണ് ആരോപണം.