ന്യൂഡൽഹി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നടത്തുന്ന പുനരന്വേഷണം സുപ്രീംകോടതി സ്റ്റേചെയ്തു. പുനരന്വേഷണം നിർദേശിച്ച ഹൈക്കോടതി ഉത്തരവിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

പുനരന്വേഷണത്തിന് നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ആന്റണി രാജു നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആന്റണി രാജുവിനെതിരായ കുറ്റപത്രം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. നോട്ടീസുകൾക്ക് ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.

ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ. റദ്ദാക്കിയതെങ്കിലും കോടതിക്ക് നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.