തൃശൂർ: ദീർഘകാല അവധിക്ക് അപേക്ഷ നൽകി മുങ്ങുന്ന ഡോക്ടർമാരെയും നഴ്സുമാരെയും പിരിച്ചുവിടാൻ നടപടി വേഗത്തിലാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്തെ വിവിധ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്ന് ഇത്തരത്തിൽ 56 ഡോക്ടർമാരെയും 84 നഴ്‌സിംഗ് ഓഫീസർമാരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

എക്‌സ്പീരിയൻസിനു വേണ്ടി മാത്രമാണ് പല ഡോക്ടർമാരും മെഡിക്കൽ കോളേജിൽ ജോലിക്ക് കയറുന്നത്. അഞ്ചു വർഷം ജോലിയെടുത്ത ശേഷം അവധി അപേക്ഷ നൽകി സ്വകാര്യ ആശുപത്രികളിലോ വിദേശത്തേക്കോ പോകുകയാണ് പതിവ്. ഇത്തരത്തിലുള്ള അപേക്ഷകൾ പലതും അനുവദിക്കാറില്ല. എന്നാൽ, അപേക്ഷ നൽകിയതിന്റെ പിൻബലത്തിൽ തുടർന്ന് ഇവർ ജോലിക്ക് വരാറില്ല. നോട്ടീസ് നൽകിയാലും ജോലിക് ഹാജരാകാറില്ല. ഇത്തരത്തിൽ അനധികൃതമായി ഹാജരാകാത്തവരെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.

ഡോക്ടർമാരുടെ അനധികൃത വിട്ടുനിൽക്കൽ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെയും രോഗീപരിചരണത്തെയും സാരമായി ബാധിക്കുന്നതിനെ തുടർന്നാണ് ഇത്. സ്വകാര്യ പ്രാക്ടീസ് കർശനമായി നിയന്ത്രിച്ചതോടെയാണ് ഡോക്ടർമാർ കൂടുതൽ പണം സമ്പാദനത്തിനായി വിദേശത്തേയ്ക്കടക്കം ചേക്കേറിയത്. തൃശൂർ മെഡിക്കൽ കോളേജിലടക്കം യൂറോളജി, നെഫ്രോളജി ഡിപ്പാർട്ട്‌മെന്റുകളിൽ ഡോക്ടർമാർ അകാരണമായി അവധിയെടുത്ത് പോയതിനാൽ നിലവിൽ പരിചയസമ്പത്തുള്ള ഡോക്ടർമാരില്ല. പുതിയ ഡോക്ടർമാരെ ആണെങ്കിൽ കിട്ടാനുമില്ല.

അവധിയെടുത്ത് നഴ്‌സുമാർ പലരും പോകുന്നത് വിദേശ രാജ്യങ്ങളിലേക്കാണ്. മെഡിക്കൽ കോളേജിലെയടക്കം പ്രവർത്തന പരിചയം ഉയർന്ന ശമ്പളവും മികച്ച ആശുപത്രികളിൽ ജോലിയും ലഭിക്കാൻ ഇത് സഹായകമാകുന്നുണ്ട്.