കണ്ണൂര്‍: കണ്ണുരുകാരുടെ ഇഷ്ട ദൈവമായ ശ്രീ മുത്തപ്പനെ ദര്‍ശിക്കാന്‍ കടല്‍ കടന്ന് അറബിയെത്തി. കണ്ണൂര്‍ പറശ്ശിനിമടപ്പുരയിലാണ്

മുത്തപ്പനെ ദര്‍ശിക്കാന്‍ അറബി എത്തി. സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മടങ്ങിയത്. കണ്ണൂര്‍ കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയായിരുന്നു അറബിയുടെ സന്ദര്‍ശനം.

അപൂര്‍വ്വമായ ദൃശ്യം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇതില്‍ ചിലര്‍ അറബി അനുഗ്രഹം വാങ്ങുന വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്രവാസിയായ രവീന്ദ്രന്റെ കൂടെ കണ്ണൂര്‍ കാണാനെത്തിയതായിരുന്നു അറബി. ഇതിനിടയിലാണ് സര്‍വമതസ്ഥര്‍ക്കും അനുഗ്രഹമേകുന്ന മുത്തപ്പനെ കുറിച്ചു രവീന്ദ്രനില്‍ നിന്നും കേട്ടറിയുന്നത്. ഉടന്‍പറശിനിക്കടവിലെത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

പറശിനി പുഴയില്‍ കാല്‍ കഴുകി ഭക്ത്യാദരങ്ങളോടെയാണ് അറബിയും രവീന്ദ്രനും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്ന മുത്തപ്പന്‍ സന്നിധിയിലെത്തുന്നത്. അറബിയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ദക്ഷിണ സ്വീകരിച്ചു മുടിയില്‍ നിന്നും തുളസിയും ചെത്തിപ്പൂവും പറിച്ചെടുത്ത് ഉള്ളം കൈയ്യില്‍ വെച്ചു നല്‍കി തലയില്‍ കൈ വെച്ചു എല്ലാ അനുഗ്രഹമുണ്ടാകുമെന്ന് വിചാരിച്ച കാര്യങ്ങള്‍ നടക്കുമെന്ന് പറഞ്ഞ് മനസ് കുളിര്‍പ്പിച്ചതിനു ശേഷമാണ് മുത്തപ്പന്‍ അനുഗ്രഹിച്ചു മടക്കി അയച്ചത്. അറബിയും രവീന്ദ്രനെയും പറശിനി മടപ്പുരയില്‍ പി.എം സുജിത്ത്, പി.എം സുമന്ത്, പി.എം വിനോദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഗായിക കെ എസ് ചിത്ര പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നില്‍ വെച്ചാണ് പാടുന്ന വീഡിയോ പങ്കുവച്ചിരുന്നു. പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ്. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെ എത്താറുണ്ട്. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്തുള്ള പറശിനി മുത്തപ്പന്‍ക്ഷേത്രം.