തിരുവനന്തപുരം: കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതായും അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഈ വർഷം

നവംബര്‍ ആദ്യം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിൽ എത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്‍ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പറഞ്ഞു. കേരളത്തില്‍ ഫുട്ബോൾ കളിക്കാൻ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. പക്ഷെ അവിടെ സീറ്റ് കുറവാണ്. ഇത്തരമൊരു കളി നടക്കുമ്പോള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്.

കൊച്ചിയില്‍ മാത്രമാണ് ഇത്തരത്തില്‍ കളി നടത്താന്‍ പറ്റുകയെ ഉള്ളുവെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫാന്‍സില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. പ്രത്യേകിച്ചും അത് കേരളത്തിലാണ്. അതുകൂടി മുൻകൂട്ടി കണ്ടാകാം അവര്‍ സന്നദ്ധത അറിയിച്ചതെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേർത്തു. ടീമിനെ കേരളത്തിലെത്തിക്കാൻ നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് ഡല്‍ഹിയിലെ കളിയില്‍നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണ്. കേരളം പോലൊരു സംസ്ഥാനത്ത് അതിന് നമുക്ക് ശ്രമിക്കാമെന്നും മന്ത്രി പ്രതീക്ഷ പറഞ്ഞു.