തിരുവനന്തപുരം: അരിക്കൊമ്പൻ കേരള വനാതിർത്തിയായ നെയ്യാർ വന്യജീവി സങ്കേതത്തിന് അടുത്ത് എത്തിയതായി സൂചന. അരിക്കൊമ്പൻ ഇപ്പോൾ കേരളത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് കഴിയുന്നത്. ഇത് സംബന്ധിച്ച് റേഡിയോ കോളർ സിഗ്‌നൽ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു.

ബുധനാഴ്ച തമിഴ്‌നാട്ടിലെ കോതയാർ വനത്തിൽ നിന്ന് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ കാടുകയറിയിരുന്നു. മൂന്നു ദിവസം മാഞ്ചോലയിലെ തേയില തോട്ടത്തിലായിരുന്ന ആന വാഴകൃഷിയും വീടും ഭാഗീകമായി തകർത്തെങ്കിലും പ്രദേശത്തെ റേഷൻ കട ആക്രമിച്ചില്ല.ഇന്ന് പുലർച്ചെയാണ് ജിപിഎസ് സംവിധാനം വഴി ആനയുടെ യാത്ര രേഖപ്പടുത്തിയത്. ഇപ്പോൾ തമിഴ്‌നാട്ടിലെ കോതയാർ വനത്തിൽ ആണ് ആന ഉള്ളത്. ആന നിൽക്കുന്ന ഭാഗത്തു നിന്നും കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരള വനത്തിൽ എത്തും.

ദിവസവും രാത്രിയിൽ 10 കിലോമീറ്ററാണ് ആന സഞ്ചരിക്കുന്നത്. ആന കേരളത്തിൽ പ്രവേശിച്ചാൽ രണ്ടുദിനം കൊണ്ട് ജനവാസ കേന്ദ്രങ്ങളിൽ എത്താം. ഇതാണ് പ്രദേശവാസികളെ ഭീതിയിലാക്കുന്നത്. ഇവിടെ ആനത്താര തെളിഞ്ഞു കിടപ്പുണ്ട്. അതുവഴി ആനകൾ കൂട്ടത്തോടെ സഞ്ചരിക്കാറുണ്ട്.

എന്നാൽ അരികൊമ്പൻ ഏതാണ്ട് ഒറ്റയാൻ രീതിയിലാണ് സഞ്ചരിക്കുന്നത്. കേരളാ അതിർത്തിയിലേക്ക് കടക്കില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. എന്നാൽ കേവലം 20 കിലോമീറ്റർ കഴിഞ്ഞാൽ കേരളമാകും എന്നത് ആശങ്കയാകുകയാണ്.