ഒറ്റപ്പാലം: വാണിയംകുളത്തെ സൈക്കിൾ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ തമിഴ്‌നാട് സ്വദേശി കൊലപാതക കേസിലും പ്രതിയെന്ന് ഒറ്റപ്പാലം പൊലീസ്. കോയമ്പത്തൂർ ചെട്ടി വീഥി അയ്യപ്പ നഗറിൽ കാർത്തിക് (36) ആണ് പൊലീസ് പിടിയിലായത്. വാണിയംകുളത്തെ സെലോറ ജൂവലറിയുടെ പുറകിൽ നിർത്തിയിട്ട 15,000 രൂപയുടെ സൈക്കിൾ മോഷണം പോയത്15ന് രാത്രി 12നായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് കോയമ്പത്തൂർ പേരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തിയത്. കോവിൽ പാളയം സ്റ്റേഷനിൽ ഒരു കവർച്ച കേസും ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആറു മാസമായി മാതാപിതാക്കൾക്കൊപ്പം മനിശ്ശേരിയിലെ ലക്ഷം വീട് കോളനിയിലാണ് ഇയാളുടെ താമസം. എഎസ്ഐ രാജ നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ജയരാജ്, സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തമിഴ്‌നാട് പൊലീസിനും കൈമാറും.