അടൂര്‍: ഭക്ഷണം പാര്‍സല്‍ വാങ്ങിയ മൂന്നംഗ സംഘത്തിനോട് പണംആവശ്യപ്പെട്ടതിന് ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് മൂക്കിന്റെ അസ്ഥി തകര്‍ത്ത കേസില്‍ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. പഴകുളം അന്‍ഷാദ് മന്‍സിലില്‍ അന്‍ഷാദ് ( 26) ആണ് അറസ്റ്റിലായത്. 22 ന് രാത്രി ഒമ്പതിനാണ് സംഭവം, ഇയാളും രണ്ടു സുഹൃത്തുക്കളും കല്ലുകുഴി പള്ളിവടക്കേതില്‍ തടത്തില്‍ പുത്തന്‍ വീട്ടില്‍ ബിജു ജോര്‍ജ് നടത്തുന്ന ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു.

തുടര്‍ന്ന്, പാര്‍സല്‍ ആവശ്യപ്പെട്ടു. ഭക്ഷണപ്പൊതി വാങ്ങി പണം നല്‍കാതെ ഇറങ്ങിപ്പോയപ്പോള്‍ ഇദ്ദേഹം പണം ആവശ്യപ്പെട്ടു. കടയുടെ മുന്നിലിരുന്ന ഉടമയെ കൂട്ടത്തില്‍ ഒരാള്‍ തിരിച്ചുവന്ന് അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കഴുത്തില്‍ ആഞ്ഞുചവുട്ടി, പിന്നിലേക്ക് മറിഞ്ഞുവീണ ബിജുവിന്റെ മൂക്ക് പൊട്ടി രക്തം വന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൂവരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലുകയും ചവിട്ടുകയുമായിരുന്നു. ഹോട്ടലിന് മുന്നില്‍ റോഡിലേക്ക് വീണപ്പോള്‍ മൂക്കില്‍ പ്രതികളിലൊരാള്‍ കല്ലെടുത്തിടിച്ചു, തറയിലിട്ട് ചവിട്ടുകയും ചെയ്തു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു.

ആളുകള്‍ ഓടിക്കൂടിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. ബിജുവിനെ പിന്നീട് ആളുകള്‍ ആംബുലന്‍സ് വരുത്തി അതില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മൂക്കിന്റെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടായതായി പരിശോധനയില്‍ വ്യക്തമായി. നെറ്റിയിലെ മുറിവിന് തുന്നലിട്ട ശേഷം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രിയില്‍ എത്തിയ ബിജു അടിയന്തിര ചികിത്സ തേടി. പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അറസ്റ്റിലായ അന്‍ഷാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത് സിംഗ് നായകത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.