കൊച്ചി: എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിന്‍വലിച്ചു. കേസ് നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ഇന്ന് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് പിന്‍വലിച്ചത്. ജി സുകുമാരന്‍ നായര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കമ്പനി നിയമത്തിന് വിരുദ്ധമാണ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന കേസിലാണ് നടപടി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതി നോട്ടീസ് അയച്ചിരുന്നു. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും സെപ്തംബര്‍ 27ന് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു നോട്ടീസ്.

എന്‍എസ്എസ് ഭാരവാഹികളും ഡയറക്ടര്‍മാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തില്‍ അനര്‍ഹമായി തുടരുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ.വിനോദ് കുമാറാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. എന്‍എസ്എസ് നേതൃത്വം കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖകള്‍ക്ക് നിയമസാധുതയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഈ കേസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരന്‍ നായര്‍ക്ക് നേരത്തെ പലതവണ നേട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്.