തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെ സംവിധായകന്‍ ആഷിഖ് അബു.നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ തലകുനിച്ച് കേള്‍ക്കുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു. ബംഗാളില്‍ നിന്നും വന്നൊരു സ്ത്രീ കേരളത്തില്‍ ഭയചകിതയായി ഒരു രാത്രി തളളി നീക്കേണ്ടി വന്നിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനവും സ്ത്രീയോടുളള അക്രമവുമാണുണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നിയമപരമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും ആഷിക് അബു ആവശ്യപ്പെട്ടു.

'വലിയൊരു ക്രമിനല്‍ കുറ്റം 2017 ല്‍ നടന്നതിന് തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ഹേമാകമ്മറ്റി രൂപീകരിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ക്രമിനല്‍ സ്വഭാവമുളള കാര്യങ്ങളില്‍ എന്ത് കൊണ്ട് നടപടിയുണ്ടാകുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നത്. ഇടത് സര്‍ക്കാരിനെ പോലും സമ്മര്‍ദ്ദത്തിലാക്കാനും ഈ രീതിയില്‍ കുഴിയിലാക്കാനുമുളള സമ്മര്‍ദ്ദ ശക്തി ഇവര്‍ക്കുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. സര്‍ക്കാര്‍ നഷ്ടപ്പെട്ട ആര്‍ജവം തിരിച്ചെടുക്കണം.

കഴിഞ്ഞ തവണ അമ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിന് വന്ന ശരീര ഭാഷയും ഇന്ന് അമ്മ ഭാരവാഹികളുടെ ശരീര ഭാഷയും ശ്രദ്ധിക്കണം. വലിയ മാറ്റമുണ്ടായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ന് നടന്‍ ജഗദീഷ് എടുത്ത നിലപാട് ആശ്വാസകരവും അഭിമാനപരവുമായിരുന്നു. അത്തരം നിലപാടുകള്‍ അപൂര്‍വ്വമാണ്. അമ്മയിലും തലമുറമാറ്റമുണ്ടാകുന്നുവെന്ന് കരുതുന്നതായും ആഷിക് അബു കൂട്ടിച്ചേര്‍ത്തു.